Saturday, 5 September 2020

MY FAVORITE TEACHER: Nandanalakshmi M (I BA English)

 


 

“A teacher is the one who illuminates both the mind and heart of a child”

 

I still remember the first day with which I was taken to the corridors of an unknown place, with darts of felicitations, loud cries of little kids like me, and colors of rainbow balloons all around. It was a fresh dawn of school-life, that became splendid with a cluster of wonderful people. From the pre KG teachers who held our little hands to the world of alphabets and numerals, to the faculties of Science batch who guided us to handle the potentiometer and pipettes with precision, I’ve got many teachers with unique styles who gifted the same essence of love and compassion.

The glitters of my most favorite Ranjitha teacher who led our class in both grades 3 and 4, is always exceptional. She is one of the most vibrant women I’ve seen so far, who brought up all the potentials in me. She instilled confidence, directed us to read more and would always say; “Each bit of paper you read, is an ocean of knowledge”. She portrayed the influence of Science from the boiling point of a bed coffee to the expanded rotations of a regulator that enriched her classes with fun and fascinations and I always had an alacrity to listen to them.

She taught us the lessons of life and boosted courage to overcome any fear. She guided us to become independent by being self- motivated, and her words always give a positive aura for me. During all walks of my life, Ranjitha teacher is my constant companion and a solution to any scrapes or squeezes. Even after these long nine years, her tutelage, maternal affection and stimulus emanates those evocations again and again.

It is absolutely true that teachers affect the eternity and no one can tell where their influence stops. On this occasion, I profusely thank all our teachers for their unvarying buttress and unalloyed love. Once again, HAPPY TEACHERS DAY to all those ineffable hearts.

                                                               Nandanalakshmi M

Teachers' Day Wishes

 

Friday, 26 June 2020

വേരുകളുള്ളവരാകാം - ഫാ. സാബു തോമസ്, സേക്രഡ് ഹാർട്ട് കോളേജ്, തേവര




ചുവട്ടിൽ വെള്ളമൊഴിച്ചു കൊടുത്തു വളർത്തിയ ഒരു ചെടിയും ഇന്നേ വരെ വൻ വൃക്ഷങ്ങൾ ആയിട്ടില്ല. സ്വന്തം വേരുകൾ കൊണ്ട് വെള്ളം അന്വേഷിച്ചു കണ്ടെത്തിയ ചെടികളാണ് വൻ വൃക്ഷങ്ങൾ ആയിട്ടുള്ളത്"

വളരെ അർത്ഥ ഗർഭമായ ഒരു ജീവിത സത്യമാണിത്. നമ്മൾ ഏറ്റവുമധികം വെള്ളമൊഴിച്ചു പരിചരിച്ചു വളർത്തുന്നത് എന്തിനെയാണ് എന്നാലോചിച്ചിട്ടുണ്ടോ ? വാഴയെയാണ് . തടമെടുത്ത് വെള്ളമൊഴിച്ച് വളമിട്ട് വളർത്തുന്ന വാഴ മറ്റു വൃക്ഷങ്ങളെ അപേക്ഷിച്ച് പെട്ടന്ന് വളരുന്നുണ്ട്, വേഗം  ഫലവും തരും. എന്നാൽ, ഒരു കാറ്റ് വന്നാൽ പറമ്പിൽ ആദ്യം മറിഞ്ഞു വീഴുന്നത് വാഴയാണ്. എന്താണതിനു കാരണം? ധാരാളം വെള്ളം ചുവട്ടിൽ തന്നെ ദിനവും കിട്ടിയത് കൊണ്ട് വാഴയ്ക്ക് ഒരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വന്നില്ല. അതുകൊണ്ടു തന്നെ വെള്ളം തേടി മണ്ണിലേക്ക് അധികം വേര് ആഴ്ത്തിയതുമില്ല. തായ്‌വേര് ഉണ്ടായില്ല. അതിന്റെ ആവശ്യമേ തോന്നിയില്ലതന്നെ. വേരുകൾക്ക് ബലം കുറവായിരുന്നതു കൊണ്ടാണ്  കാറ്റത്ത് അതിനു പിടിച്ച് നിൽക്കാൻ കഴിയാതെ പോയത്.

എന്നാൽ, കാട്ടിൽ ഒരു ചെടി വളർന്നു വരുന്നുണ്ടായിരുന്നു. അതിന് ആരും വെള്ളമൊഴിച്ച് കൊടുക്കാൻ ഇല്ലായിരുന്നു. വളമിട്ട് കൊടുക്കാൻ ഇല്ലായിരുന്നു. കൊടിയ വേനലിൽ കരിഞ്ഞുണങ്ങി പോകുമെന്ന് തോന്നിയപ്പോൾ അത് ജലം തേടി തായ്‌വേര് മണ്ണിലേക്കാഴ്ത്തി.  മറ്റു വേരുകൾ ജലമന്വേഷിച്ച് ചുറ്റുപാടും ദൂരേയ്ക്ക്  പടർത്തി. പാറക്കെട്ടുകൾക്കിടയിലൂടെ നൂണ്ടുകയറി. സാവധാനം വളർന്ന് ഒരു വട വൃക്ഷമായി മാറി. കാറ്റ് വന്ന് അതിനെ ആടിയുലച്ചു. എന്നാൽ, അത് കൂസലന്യേ അനേകം കൊടുങ്കാറ്റുകളെ അതിജീവിച്ചു. കാരണം പ്രതിസന്ധികളെ അഭിമുഖീകരിച്ച് വളർന്നതിനാൽ അതിന്  ഉറച്ച കാതൽ രൂപപ്പെട്ടിരുന്നു.  വേരുകൾ ദൃഢമായി ആഴത്തിലും ചുറ്റിലും  മണ്ണിലും പാറക്കെട്ടുകളിലും അള്ളിപ്പിടിച്ചിരുന്നു.



"ഞാനോ ഒത്തിരി കഷ്ടപ്പാടുകൾ അനുഭവിച്ചാണ് വളർന്നത്. എന്റെ മക്കൾ അതുകൊണ്ട് ഒരു ബുദ്ധിമുട്ടും അറിയരുതെന്ന് കരുതി യാതൊരു  അല്ലലും അലച്ചിലും അറിയിക്കാതെയാണ് ഞാൻ അവരെ വളർത്തിക്കൊണ്ടു വരുന്നത്". ചില മാതാപിതാക്കന്മാർ അഭിമാനത്തോടെ ഇങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെയുള്ളവർ കുട്ടികളോട് ചെയ്യുന്നത് വലിയ അപരാധമാണ്. ചെറിയ ഒരു പ്രതിസന്ധിയോ നാണക്കേടോ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ സ്‌കൂൾ വിദ്യാർഥികൾ മാത്രമല്ല കോളേജ് വിദ്യാർഥികൾ പോലും ജീവിതത്തിൽ നിന്ന് തന്നെ ഒളിച്ചോടുന്ന എത്രയോ സമകാലിക സംഭവങ്ങൾക്ക് നമ്മൾ ഇതിനോടകം സാക്ഷ്യം  വഹിച്ചു. പ്രണയം തകർന്നതിന്, പരീക്ഷയിൽ പരാജയപ്പെട്ടതിന്, ഫുൾ എ പ്ലസ് കിട്ടാത്തതിന്, അമ്മ വഴക്കു പറഞ്ഞതിന്, അപ്പൻ മൊബൈൽ ഫോൺ വാങ്ങിച്ചു വച്ചതിന്, പരീക്ഷയിൽ കോപ്പിയടി പിടിച്ചതിന് ...കഴിഞ്ഞ തലമുറ നിസ്സാരമായി അഭിമുഖീകരിച്ചിരുന്ന ഇത്തരം കാര്യങ്ങൾക്ക് മുന്നിൽ പെട്ടന്ന് വാടിത്തളർന്നു പോകുകയാണ് നമ്മുടെ മക്കൾ. ജീവനൊടുക്കിയ ഒരു പെൺകുട്ടി അങ്ങനെ ചെയ്യില്ലാ എന്നതിന് മാതാപിതാക്കൾ പറഞ്ഞ കാരണം അത്ഭുതപ്പെടുത്തി: "അവൾ അങ്ങനെയൊന്നും ചെയ്യാൻ ധൈര്യമുള്ള കുട്ടിയല്ല. അവൾക്ക് മുടി ചീകിക്കെട്ടിക്കൊടുത്തിരുന്നത് പോലും അമ്മയാണ്. അവളെ ആരോ അപായപ്പെടുത്തിയതാവണം". 




ജീവിതത്തിന്റെ പ്രാരാബ്ധങ്ങളും പരുപരുത്ത വശങ്ങളും കുഞ്ഞുങ്ങൾ അറിഞ്ഞു വളരട്ടെ. ചോദിക്കുന്നതെല്ലാം വാങ്ങിച്ചു കൊടുത്ത് അവരെ പ്രീണിപ്പിക്കരുത്. പണമുണ്ടാക്കാനുള്ള ബുദ്ധിമുട്ട് അവരറിയണം. അമേരിക്കയിലും മറ്റും ഒരു പ്രായം കഴിഞ്ഞാൽ കുട്ടികളെ   സ്വയം അദ്ധ്വാനിച്ച് പണം സമ്പാദിക്കാൻ പരിശീലിപ്പിക്കാറുണ്ട്. സ്‌കൂൾ സമയത്തിനു ശേഷം റെസ്റ്ററന്റുകളിലും സൂപ്പർ മാർക്കറ്റിലുമൊക്കെ സഹായിച്ച് അവർ അദ്ധ്വാനത്തിന്റെ  വിലയറിയാൻ നിർബന്ധിതരാകും. ബറാക് ഒബാമ അമേരിക്കൻ പ്രസിഡന്റ് ആയിരിക്കെത്തന്നെ അദ്ദേഹത്തിന്റെ  കൗമാരക്കാരിയായ മകൾ  റസ്റ്ററന്റിൽ ജോലി ചെയ്യുന്ന ചിത്രം വാർത്തയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ധനവാനായ ബിൽ ഗേറ്റ്സ് തന്റെ സമ്പാദ്യത്തിൽ ഏറിയ പങ്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വച്ചിരിക്കുകയാണെന്നറിഞ്ഞു. മക്കൾക്ക്  വളരെക്കുറച്ച് മാത്രമേ ഓഹരിയായി നല്കുന്നുവുള്ളത്രേ. അതിനു കാരണമായി അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്:  "അവർക്കു ഞാൻ നല്ല വിദ്യാഭ്യാസവും  അടിയുറച്ച  ദൈവ വിശ്വാസവും നൽകി. ഇനിയുള്ളത് അവർ തന്നെ അദ്ധ്വാനിച്ച് നേടിയെടുക്കട്ടെ. എങ്കിലേ അവർക്ക്  ആത്മാഭിമാനം തോന്നുകയുള്ളൂ ".



ഗുജറാത്തിലെ കോടീശ്വരനായ സാവ്ജി ധൊലാക്കിയ തന്റെ ഇരുപത്തൊന്നു വയസ്സുകാരൻ മകൻ ദ്രവ്യയെ മൂന്നു ജോഡി ഡ്രസ്സും അത്യാവശ്യം വന്നാൽ മാത്രം ഉപയോഗിക്കാൻ കുറച്ചു മാത്രം പണവും നൽകി ഒരു മാസത്തേക്ക് കേരളത്തിലേക്ക് പറഞ്ഞയച്ചത് വായിച്ചതോർക്കുക. കൊച്ചിയിലെ ഒരു കുടുസ്സു മുറിയിൽ താമസിച്ച് ബേക്കറികളിലും റെസ്റ്ററന്റുകളും ജോലി ചെയ്ത് ഒരു മാസം പിന്നിട്ട് തിരിച്ചു വീട്ടിലെത്തിയ ദ്രവ്യ പുതിയ മനുഷ്യനായി മാറിയിരുന്നുവത്രെ. നാട്ടിലെ റയിൽവേ സ്റ്റേഷനിൽ തിരികെ വണ്ടിയിറങ്ങിപ്പോയപ്പോൾ ദാഹിച്ച്   കുപ്പി വെള്ളം വാങ്ങിക്കുടിക്കാൻ തോന്നിയത് വേണ്ടെന്നു വച്ച് സ്റ്റേഷനിലെ കുടിവെള്ള സംവിധാനത്തിൽ നിന്ന് വെള്ളം കുടിച്ചത് കുപ്പി വെള്ളത്തിന്റെ വിലയായ പതിനഞ്ചു രൂപയുടെ മൂല്യം അറിഞ്ഞത് കൊണ്ടാണെന്നു ദ്രവ്യ പിന്നീട് ഒരു അഭിമുഖത്തിൽ പറഞ്ഞത് വായിക്കാനിടയായി. വീട്ടിലെത്തിയ ഉടനെ അവൻ ആദ്യം ചെയ്തത് എന്തെന്നോ? ആഡംബര ഷൂസുകളുടെ  വലിയ  കളക്ഷൻ അവനുണ്ടായിരുന്നു. അത് എടുത്ത് പാവങ്ങൾക്ക് വിതരണം ചെയ്തു.  "ഇനി എനിക്ക് ഏതു ലളിതമായ സാഹചര്യങ്ങളിലും പ്രശ്നങ്ങളിലും ജീവിക്കാനാകും" തന്റെ അനുഭവങ്ങൾ പങ്കു വച്ചുകൊണ്ട്  അവൻ പറയുന്നു.  കോടിക്കണക്കിനു രൂപ സമ്പാദ്യമായി നൽകുന്നതിനേക്കാൾ തന്റെ മകന്  നൽകാനാവുന്ന ഏറ്റവും വലിയ സമ്പാദ്യം ഇതുപോലുള്ള ജീവിത മൂല്യങ്ങളാണെന്ന് ആ പിതാവ് തിരിച്ചറിഞ്ഞിട്ടുണ്ടാവും. അവനെ ഓർത്ത് ഇനി അയാൾക്ക് ദുഃഖിക്കേണ്ടി  വരാനിടയില്ല. 

അവധി ദിവസങ്ങളിൽ കുട്ടികളെയും കൂട്ടി ഷോപ്പിംഗ് മാളുകളിലും ടൂറിസ്റ്റു സ്പോട്ടുകളിലും ബീച്ചുകളിലുമൊക്കെ ചുറ്റാൻ പോകുന്നവരുണ്ട്. ചില കുട്ടികൾ കണ്ടു വളരുന്നത് ജീവിതത്തിന്റെ  ഇത്തരത്തിലുള്ള ആഘോഷങ്ങളും ആഡംബരങ്ങളും  നിറഞ്ഞ മുഖങ്ങൾ മാത്രമാണ്. മനുഷ്യ ജീവിതത്തിന്റെ മറു വശങ്ങളും കൂടി അവരെ പരിചയപ്പെടുത്തേണ്ടതുണ്ട്. കൊട്ടാരത്തിനകത്ത് സർവ്വ സുഖങ്ങളും അനുഭവിച്ചു വളർന്ന സിദ്ധാർത്ഥ രാജകുമാരൻ ശ്രീബുദ്ധനായത് അങ്ങനെയാണല്ലോ. കുടുംബം ഒന്നിച്ച് ഒരു അനാഥ മന്ദിരമോ വൃദ്ധ മന്ദിരമോ ശാരീരിക മാനസിക വൈകല്യങ്ങളുള്ള കുട്ടികൾക്ക് വേണ്ടിയുള്ള ഭവനങ്ങളോ സന്ദർശിച്ച് കുറച്ച് സമയം അവിടുത്തെ അന്തേവാസികൾക്കൊപ്പം ചിലവഴിക്കുക. അല്ലെങ്കിൽ ഒരു ആസ്പത്രിയുടെ ക്യാൻസർ വാർഡ് സന്ദർശിച്ച് രോഗികളോട് സംസാരിച്ച് അവരെ ആശ്വസിപ്പിക്കുക. ഇങ്ങനെ ചെയ്യുന്നത് കുട്ടികളെ  ജീവിതത്തിന്റെ യാഥാർഥ്യങ്ങൾ തിരിച്ചറിയാൻ നിശ്ചയമായും സഹായിക്കും. സ്‌കൂളുകളിലും കോളേജുകളിമൊക്കെ ഇത്തരം സന്ദർശനങ്ങൾ പാഠ്യ പദ്ധതിയുടെ ഭാഗമാക്കി മാറ്റുന്നതും നല്ലതാണ്.



ഇത്തരത്തിൽ കോളേജ് വിദ്യാർഥികളെ എറണാകുളം ഗവണ്മെന്റ് ആസ്പത്രിയുടെ ക്യാൻസർ വാർഡിലും അഗതികളുടെ വാർഡിലുമൊക്കെ കൊണ്ട് ചെന്ന് ഒരു ദിവസം അവിടെ ചിലവഴിച്ചതിന് ശേഷം  വൈകിട്ട് ഒരുമിച്ചു കൂടി അനുഭവങ്ങൾ പങ്കു വയ്ക്കുന്നതിനിടയിൽ പലരും പൊട്ടിക്കരയുന്നത് കാണാനിടയായിട്ടുണ്ട്. "ഇപ്പോളുള്ള ഫോൺ മാറ്റി ആപ്പിളിന്റെ ഫോൺ വാങ്ങിത്തരാത്തതിന് ഒരാഴ്ചയായി അപ്പനോട് പിണങ്ങിയിരിക്കയായിരുന്നു. ക്യാൻസർ വാർഡിലെ രോഗികളുടെ കൂടെ ഒരു ദിവസം ചിലവഴിച്ചതോടെ എന്റെ പരാതി മാറി. അപ്പനെ അവിടെ വച്ചു തന്നെ ഫോണിൽ വിളിച്ച് സംസാരിച്ചു" ഒരു ആൺകുട്ടി പറഞ്ഞത് ഓർക്കുന്നു. "ഞാൻ എന്റെ മാതാപിതാക്കളെ മരണം വരെ  കൂടെ നിർത്തി സംരക്ഷിക്കും. അവരെ തനിച്ചാക്കി എനിക്ക് ഒന്നും നേടേണ്ട" .  മക്കൾ ഉപേക്ഷിച്ച് അഗതികളുടെ വാർഡിൽ എത്തിയ വൃദ്ധന് ദിവസം മുഴുവൻ കൂട്ട് നിൽക്കാൻ ചുമതലപ്പെടുത്തിയ കുട്ടി അതിനു ശേഷം വിതുമ്പിക്കൊണ്ട് പറഞ്ഞു. 


എറണാകുളം നഗരത്തിൽ ഭവന രഹിതരായി അലഞ്ഞു തിരിയുന്ന  പുരുഷന്മാരും സ്ത്രീകളുമടങ്ങിയ  അറുപതോളം പാവങ്ങളെ ലുലു മാൾ കാണിക്കുന്ന ഒരു പ്രോഗ്രാം സംഘടിപ്പിക്കുകയുണ്ടായി. തിയേറ്ററിൽ അവരോടൊപ്പം സിനിമ കണ്ടും പാരഗൺ റസ്റ്ററന്റിൽ നിന്ന് ഭക്ഷണം നൽകിയും മാളിനുള്ളിൽ അവരെ ചുറ്റിക്കാണിക്കാൻ ഓരോരുത്തർക്കുമൊപ്പം ഒരു കോളേജ് വിദ്യാർഥിയുടെയും കൂട്ട് വിട്ടു. കോളേജിന് പരിസരത്തുള്ള വീടുകൾ കയറിയിറങ്ങി പാഴ്‌വസ്തുക്കൾ പെറുക്കി വിറ്റാണ് അതിനുള്ള ഫണ്ട് കുട്ടികൾ സ്വരൂപിച്ചത്. വൈകിട്ട് അവരെ പിരിയുമ്പോൾ കുട്ടികളിൽ പലരുടെയും കണ്ണ് നിറയുന്നത് കണ്ടു. അതേ, നമ്മുടെ കുഞ്ഞുങ്ങളുടെ ഒക്കെ ഉള്ളിൽ നനന്മയുടെ വിത്തുകളുണ്ട്. കരുതലോടെ അത് വളർത്തിയെടുത്താൽ മതി.  ബുദ്ധി മാത്രം വളർന്നവരാകാതെ ഹൃദയം കൂടി വളർന്നവരാകട്ടെ നമ്മുടെ മക്കൾ. സൂര്യന് കീഴെയുള്ള ഏതൊരു അറിവും ആരുടേയും സഹായം കൂടാതെ വിരൽത്തുമ്പിൽ ലഭിക്കുന്ന ഈ കാലഘട്ടത്തിൽ അറിവിനേക്കാൾ പ്രധാനമായി  അവർക്കു നൽകേണ്ടത്  തിരിച്ചറിവുകളാണ്. തിരിച്ചറിവുകൾ ഇല്ലാത്ത അറിവുകൾ ഉപകാരത്തിലുപരി ഉപദ്രവമേ ചെയ്യൂ. മാതാപിതാക്കന്മാരെ വൃദ്ധ മന്ദിരങ്ങളിൽ നട  തള്ളുന്നവരും നിസ്സാര കാര്യങ്ങൾക്കു പിണങ്ങി വിവാഹ മോചനം തേടുന്നവരുമൊക്കെ അറിവ് കുറഞ്ഞവരേക്കാളേറെ  അറിവ് കൂടുതലുള്ളവരാണെന്നതാണ് യാഥാർഥ്യം. ലോക സമാധാനത്തിനു തന്നെ ഭീഷണിയുയർത്തുന്ന തീവ്രവാദി ഗ്രൂപ്പുകളുടെ നേതാക്കന്മാരും സ്വന്തം കാര്യലാഭത്തിനു വേണ്ടി എന്തും  ചെയ്യാൻ മടിക്കാത്ത കുതന്ത്ര ശാലികളായ ചില രാഷ്ട്രീയ നേതാക്കന്മാരും സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരുടെ മാനം വിറ്റ് കാശാക്കുന്നവരുമൊന്നും വിദ്യാഭ്യാസമില്ലാത്തവരോ അറിവ് കുറഞ്ഞവരോ അല്ലല്ലോ. 

കുഞ്ഞുങ്ങളോടും ചിലത് ഓർമ്മപ്പെടുത്താനുണ്ട്. പലർക്കും ജീവിതത്തോട് ഒത്തിരി പരാതികളുണ്ട്. ആരും പ്രോത്സാഹിപ്പിക്കുന്നില്ല, മനസ്സിലാക്കുന്നില്ല, കുടുംബം  സാമ്പത്തികമായി പിന്നോക്കമാണ്, വീട്ടിൽ സമാധാനമില്ല, മറ്റു കുട്ടികൾക്കുള്ളത് പോലെയുള്ള അവസരങ്ങൾ ലഭിക്കുന്നില്ല...എന്നിങ്ങനെ. ശരിയാണ്, എല്ലാവർക്കും  ജീവിതം ഒരേ തരത്തിലുള്ള അവസരങ്ങളും സാഹചര്യങ്ങളും നൽകിയെന്ന് വരില്ല. ചിലർ ക്ലേശകരമായ ബാല്യത്തിലൂടെയും കൗമാരത്തിലൂടെയുമൊക്കെ കടന്നു പോകേണ്ടതുണ്ട്. എന്നാൽ, ഒന്നോർക്കണം. ഇത്തരം പ്രതിസന്ധികളിൽ  തളർന്നിരിക്കാതെ, ആരെയും പഴി ചാരാതെ വളരാനുള്ള  നല്ല അവസരമാക്കി മാറ്റാൻ കഴിയണം.  ആരും ചുവട്ടിൽ വെള്ളമൊഴിച്ചു തരാനില്ലേ? എങ്കിൽ അത്  ഒരു വട വൃക്ഷമായി രൂപാന്തരപ്പെടാനുള്ള സുവർണ്ണാവസരമാക്കിത്തീർക്കണം  . പ്രതികൂലങ്ങൾ ഒരാളുടെ  കാതൽ കരുത്തുള്ളതാക്കും. ഭാവിയിൽ ഏതു സാഹചര്യങ്ങളെയും വെല്ലുവിളികളെയും  അഭിമുഖീകരിക്കാൻ അത് സഹായകമാകും. പരിശോധിച്ച് നോക്കിയാൽ ലോകത്തിൽ തങ്ങളുടെ ചരിത്രം അവിസ്മരണീയമാക്കിയ മിക്കവാറും ആളുകൾ ഇത്തരത്തിൽ നന്നേ ചെറുപ്പത്തിൽതന്നെ ആഴത്തിൽ വേരോടിച്ച് സ്വയം വെള്ളവും വളവും കണ്ടെത്തി വളരേണ്ടി വന്നവരാണ്. അബ്രഹാം ലിങ്കൺ, സ്റ്റീവ് ജോബ്സ്, ബരാക് ഒബാമ, എ. പി. ജെ. അബ്‌ദുൾ കലാം, രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്  എന്നിങ്ങനെ സുഖകരമായ കുട്ടിക്കാലം ഇല്ലാതിരുന്ന എത്രയോ  പേരുടെ ജീവിത കഥകൾ നമുക്ക് മുന്നിലുണ്ട്. അല്ലെങ്കിൽത്തന്നെ മുൻ തലമുറയിൽ എത്രപേർക്കുണ്ടായിരുന്നു  ഇന്നുള്ളതുപോലെ അല്ലലറിയാത്ത ബാല്യം! നിങ്ങൾ എവിടെ എങ്ങനെ തുടങ്ങി എന്നതല്ല എവിടെ എത്തിച്ചേർന്നു എന്നതാണ് പ്രധാനം. 

നല്ല ഗ്രന്ഥങ്ങളിൽ നിന്നാണ് ഏറ്റവുമധികം വെള്ളവും വളവും ഒരാൾ ചെറുപ്പത്തിൽ സ്വീകരിക്കേണ്ടത്. വട  വൃക്ഷങ്ങളായി പിന്നീട് മാറിയ സകലരും നല്ല വായനാ ശീലം ഉള്ളവരായിരുന്നു. എന്നാൽ, ഇന്ന് നവ മാധ്യമങ്ങളുടെ അതിപ്രസരത്തിൽ വായനാശീലം നന്നേ കുറഞ്ഞിട്ടുണ്ട്. ഫേസ് ബുക്ക്, വാട്ട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം, ടിക് ടോക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും വീഡിയോ ഗെയിമുകളിലും സമയം ചിലവഴിക്കാനാണ് പുതു തലമുറയ്ക്ക് ഏറെ ഇഷ്ടമെന്നു തോന്നുന്നു. ഒരു പുസ്തകം മുഴുവൻ ഇരുന്നു വായിച്ച് തീർക്കാനുള്ള ക്ഷമയൊന്നും ആർക്കും തന്നെയില്ല. യു ട്യൂബിലും മറ്റും ഏറ്റവുമധികം സബ്സ്ക്രൈബേഴ്‌സ് ഉള്ള ചാനലുകളും ഏറ്റവും വ്യൂവേഴ്സ് ഉള്ള വീഡിയോകളും വ്യക്തിത്വ വികാസത്തിനോ അറിവ് സമ്പാദിക്കുന്നതിനോ പ്രത്യേകിച്ച് ഒരു ഗുണവും ചെയ്യാത്തവയാണെന്നാണ് കൗതുകകരം.  മറ്റുള്ളവരെ "റോസ്റ്റ്" ചെയ്യുന്നതിലാണ് ഇപ്പോൾ കുറേയാളുകൾക്ക്  കമ്പം. ആരെയെങ്കിലുമൊക്കെ ട്രോളിയും താഴ്ത്തിക്കെട്ടിയും പരസ്പരം സോഷ്യൽ മീഡിയയിലൂടെ ചെളിവാരിയെറിഞ്ഞും രസിക്കലാണ് ന്യൂ ജെൻ വിനോദങ്ങളായി മാറിക്കൊണ്ടിരിക്കുന്നത്. അശ്ലീലം കലർന്ന ദ്വയാർത്ഥ  പ്രയോഗമുള്ള കോമഡികളും ട്രോളുകളും ഉണ്ടാക്കുകയും കാണുകയും ഷെയർ ചെയ്യുകയും ലൈക്ക്‌ ചെയ്യുകയും ചെയ്ത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിക്കളയുന്ന ഒരു  തലമുറ വളർന്നു വരുന്നത് ആശങ്കയോടെ കാണേണ്ടതുണ്ട്. അത്തരത്തിൽ യു ട്യൂബ് ചാനലിലും സോഷ്യൽ മീഡിയകളിലും  വ്യൂവേഴ്‌സിനെ നേടി എളുപ്പത്തിൽ പണമുണ്ടാക്കാനാണ് കുറേയാളുകളുടെ ശ്രമം. ഉദ്വേഗജനകവും ലൈംഗിക ചുവയുള്ളതുമൊക്കെയായ തലക്കെട്ടുകൾ കൊടുത്ത് ആളുകളെ തങ്ങളുടെ പോസ്റ്റുകളിലേക്ക് ആകർഷിച്ച് വരുമാനമുണ്ടാക്കുന്ന ഓൺ ലൈൻ മാധ്യമങ്ങളും ചെയ്യുന്നത് മറ്റൊന്നല്ലല്ലോ.  യാതൊരു ധാർമ്മികതയുമില്ലാതെ മറ്റുള്ളവരുടെ പേരും ഫോട്ടോകളും വച്ച് ഇക്കിളിപ്പെടുത്തുന്ന കഥകൾ മെനഞ്ഞു വിറ്റു കാശാക്കുന്ന നവ മാധ്യമങ്ങൾ ഒരു തലമുറയുടെ മൂല്യ ബോധത്തിന്റെ  കടയ്ക്കൽ കത്തി വയ്ക്കുകയാണ്. ആർക്കും ആരെക്കുറിച്ചും എന്തും പറയാനും താറടിക്കാനുമുള്ള വേദിയായി തരം താഴുന്നുണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ. ഇങ്ങനെ  തായ് വേരില്ലാതെയുള്ള ഏതു വർച്ചയും സമ്പാദ്യങ്ങളും പിന്നീട് പതനത്തിലേക്ക് നയിക്കും. 

ബൗദ്ധിക പക്വതയ്ക്കൊപ്പം(I Q) വൈകാരിക പക്വതയിലും  (E Q) ആത്മീയ പക്വതയിലും  (S Q) ആഴത്തിൽ വേരോടി നമ്മുടെ കുഞ്ഞുങ്ങൾ വളർന്നു വരട്ടെ. പ്രതിസന്ധികളിൽ പെട്ടന്ന് വാടിത്തളരാതെ, മാന നഷ്ടം, ധന നഷ്ടം, രോഗങ്ങൾ, അപകടങ്ങൾ, തെറ്റിദ്ധാരണകൾ ഇങ്ങനെയുള്ള  ജീവിതത്തിന്റെ  ഏത് പരുപരുത്ത യാഥാർഥ്യങ്ങളെയും  ആത്മ വിശ്വാസത്തോടെ നേരിടുവാനും കൊടുങ്കാറ്റുകളെ മറികടക്കുവാനും അവരെ പരിശീലിപ്പിക്കാം. അതിന് അവർക്ക് സാധിക്കാതെ വരുന്നെങ്കിൽ ജീവിതത്തിന്റെ മൃദു ഭാവങ്ങൾ മാത്രം പരിചയപ്പെടുത്തി  അവരെ വളർത്തിക്കൊണ്ടു വരുന്ന മാതാപിതാക്കളും അദ്ധ്യാപകരും സമൂഹവുമൊക്കെ ഉത്തരവാദികളാണ്. 


ഫാ. സാബു തോമസ് 
അസ്സിസ്റ്റന്റ് പ്രൊഫസ്സർ,
S. H. കോളേജ് തേവര
achan.sabu@gmail.com 






Monday, 22 June 2020

ജയിക്കുന്നത്‌ മാത്രല്ല വിജയം- ഫാ. സാബു തോമസ് , S.H. കോളേജ് തേവര

  
രു ഒളിമ്പിക്സ് മെഡലിസ്റ്റിനെ ഓടി തോൽപ്പിക്കാൻ  അവസരം കിട്ടിയെന്നു കരുതുക. നിങ്ങൾ എന്ത് ചെയ്യും? അതും ഫിനിഷിങ് ലൈനിനു മീറ്ററുകൾ മാത്രമുള്ളപ്പോൾ മത്സരം കഴിഞ്ഞെന്നു കരുതി അബദ്ധത്തിൽ അയാൾ ഓട്ടം നിർത്തിയാൽ! മറ്റാരാണെങ്കിലും കിട്ടിയ ചാൻസ് മുതലെടുത്ത് അയാളെ മറികടന്നു ജേതാവാകും. എന്നാൽ, ജയിക്കുന്നത് മാത്രമല്ല വിജയം എന്ന് ബോധ്യമുള്ള ഒരാൾ അങ്ങനെ ചെയ്തുവെന്ന് വരില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ വർഷങ്ങൾ പിന്നിട്ടിട്ടും അയാളെ ലോകം ഇങ്ങനെ അനുസ്മരിക്കുമായിരുന്നില്ല.

2012 ലെ ലണ്ടൻ ഒളിമ്പിക്സിനു ശേഷം ഡിസംബറിൽ സ്പെയിനിൽ  പാംപ്ലോണയിലെ  നവാരെ എന്ന എന്ന സ്‌ഥലത്ത്‌ വച്ച് ഒരു മാരത്തോൺ മത്സരം നടക്കുകയാണ്. കാളപ്പോരുകൾക്കും തക്കാളിയേറ് മത്സരങ്ങൾക്കും പ്രശസ്തമാണ്   പാംപ്ലോണ. ലോകപ്രശസ്തരായ ദീർഘദൂര ഓട്ടക്കാർ പങ്കെടുക്കുന്ന വാശിയേറിയ മത്സരമാണ്  പാംപ്ലോണ മാരത്തോൺ. വിജയികളെ കാത്തിരിക്കുന്നത് കൊതിപ്പിക്കുന്ന സമ്മാനത്തുകയും ഭാവിയിലേക്കുള്ള അവസരങ്ങളുമാണ്. ആ വർഷത്തെ മത്സരത്തിൽ പങ്കെടുക്കാൻ ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡൽ ജേതാവായ കെനിയക്കാരൻ ആബേൽ മുട്ടായ്‌ എത്തിയിട്ടുണ്ട് എന്നത് മത്സരത്തിന് ആവേശം കൂട്ടി. അതുകൊണ്ടുതന്നെ ഫിനിഷിങ് വേദിയായ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞു കാണികളുണ്ട്. അല്ലെങ്കിൽത്തന്നെ സ്പെയിൻകാർക്ക് മാരത്തോൺ മത്സരങ്ങളോട് വല്ലാത്ത കമ്പമുണ്ട് താനും.

മത്സരം തുടങ്ങി. അത്‌ലറ്റുകൾ വാശിയേറിയ  പോരാട്ടത്തിലാണ്. ദീർഘദൂര ഓട്ടമാണ്. തങ്ങളുടെ കരിയറിലെ മികച്ച സമയം കുറിക്കണം. ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കണം. ഇതിൽ കുറഞ്ഞ ഒരു ലക്ഷ്യവും ആർക്കും ഉണ്ടാവില്ലല്ലോ. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പാതയിലൂടെ മത്സരം പുരോഗമിച്ചു. വഴിയിലെങ്ങും  തങ്ങളുടെ രാജ്യത്തിന്റെ പതാകകൾ വീശി ഓട്ടക്കാരെ പ്രോത്സാഹിപ്പിക്കാൻ  ആരാധകരേറെയുണ്ട്. ഏറ്റവും മുന്നിൽ ഓടിക്കൊണ്ടിരുന്ന താരങ്ങൾ മത്സരത്തിന്റെ അന്ത്യ നിമിഷങ്ങളിൽ ഫിനിഷിങ് വേദിയായ സ്റ്റേഡിയത്തിൽ പ്രവേശിച്ചു. എല്ലാവരും പ്രതീക്ഷിച്ചതുപോലെ ഒളിമ്പ്യൻ ആബേൽ മുട്ടായ് തന്നെയാണ് മറ്റുള്ളവരെ മീറ്ററുകൾ പിന്തള്ളി ഏറ്റവും മുന്നിൽ കുതിക്കുന്നത്‌. അവസാന നിമിഷങ്ങൾ   ശേഷിക്കുന്ന മുഴുവൻ കരുത്തും കാലുകളിൽ ആവാഹിച്ച് സ്പ്രിന്റ് അടിക്കാനുള്ളതാണ്. എന്നാൽ കാണികൾ കണ്ടത് മറ്റൊന്നാണ്. ഫിനിഷിങ് ലൈനിനു വെറും പത്ത് മീറ്റർ മാത്രം ശേഷിക്കെ ആബേൽ ഓട്ടം നിർത്തി എളിയ്ക്ക് കയ്യും കൊടുത്തു നടന്നു വരികയാണ്. എന്ത് മണ്ടത്തരമാണ് അയാളീ കാണിക്കുന്നത്! കാണികൾ ആശ്ചര്യപ്പെട്ടു. അയാളുടെ ശരീര ഭാഷയിൽ നിന്ന് എന്താണ് സംഭവിക്കുന്നതെന്ന് ആളുകൾക്ക് മനസ്സിലായി. താൻ ഫിനിഷിങ് ലൈൻ പിന്നിട്ടു എന്ന് ആബേൽ തെറ്റിദ്ധരിച്ചിരിക്കയാണ്. ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി എന്ന മട്ടിൽ  അയാൾ വിജയ സ്മിതം തൂകുന്നുമുണ്ട്. "മുന്നോട്ടു പോകൂ...മത്‌സരം തീർന്നിട്ടില്ല" കാണികളിൽ ചിലർ അയാളോട് വിളിച്ച് പറഞ്ഞു. എന്നാൽ, സ്പാനിഷ് ഭാഷ അറിയാത്ത ആബേൽ മുട്ടായ് അവർ തന്നെ അഭിനന്ദിച്ച് എന്തോ പറയുന്നതാണെന്നു കരുതി അത് ശ്രദ്ധിച്ചതേയില്ല. അപ്പോഴാണ് അത് സംഭവിച്ചത്. രണ്ടാം സ്‌ഥാനക്കാരനായി ഫിനിഷ് ചെയ്യേണ്ട സ്പാനിഷ് താരം ഇവാൻ ഫെർണാണ്ടസ് ഓടി ആബേലിനരികിലെത്തി. അയാളെ മറികടന്നു ഫിനിഷിങ് ലൈനിലേക്ക് കുതിച്ച് സ്വർണ്ണമെഡൽ കരസ്‌ഥമാക്കാനോങ്ങിയ അയാൾ പെട്ടന്ന് നിന്നു. തന്റെ എതിരാളിക്ക് പറ്റിയ അബദ്ധം അയാൾക്ക് മനസ്സിലായി. "ചങ്ങാതീ, ഫിനിഷിങ് ലൈൻ മുന്നിലാണ്" അയാൾ പറഞ്ഞു. എന്നാൽ, തന്റെ ഭാഷ ആബേലിന് മനസ്സിലാകുന്നില്ലെന്നു കണ്ട ഇവാൻ മറ്റ് ഓട്ടക്കാർ പാഞ്ഞു വരുന്നത് കണ്ട് അയാളെ പിന്നിൽ നിന്ന് തള്ളി തളളി മുന്നോട്ടു നയിച്ചു ഫിനിഷിങ് ലൈൻ കടത്തി. അപ്പോഴാണ് തനിക്കു പറ്റിയ അമളി ആബേൽ തിരിച്ചറിഞ്ഞത്. കണ്ണുകൾ നിറഞ്ഞു നന്ദി പൂർവ്വം തന്റെ പിന്നിൽ ഫിനിഷ് ചെയ്യുന്ന  ഇവാനെ നോക്കി അയാൾ കരങ്ങൾ കൂപ്പി. അത്യപൂർവ്വമായ ഈ രംഗം കണ്ടു സ്റ്റേഡിയം മുഴുവൻ കോരിത്തരിച്ചു.

മത്സരത്തിന് ശേഷം സ്പാനിഷ് പത്രമായ 'എൽ പായിസ്' ഇവാൻ ഫെർണാണ്ടസുമായി അഭിമുഖം നടത്തി. "താങ്കൾ എന്താണ് അങ്ങനെ ചെയ്തത്? ഒരു ഒളിമ്പിക്സ് വിജയിയെ പരാജയപ്പെടുത്തി ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കുകയെന്നത് താങ്കളുടെ കരിയറിലെ ഒരു പൊൻ കിരീടം ആകുമായിരുന്നില്ലേ? താങ്കൾ ചെയ്തത് മണ്ടത്തരമല്ലേ" ? "ഒരിക്കലുമല്ല, അത് അയാൾക്ക് അർഹതപ്പെട്ട മെഡലാണ്. ശരിയാണ്, ഞാൻ അവസരം മുതലാക്കി അയാളെ മറികടന്നിരുന്നുവെങ്കിൽ ജേതാവായേനെ. എന്നാൽ, ആ മെഡൽ എനിക്ക് സമാധാനം തരുമെന്ന് കരുതുന്നുണ്ടോ? ജയത്തേക്കാൾ പ്രധാനമായി മറ്റു ചിലതുണ്ട് ചങ്ങാതീ". ഇവാൻ പറഞ്ഞു. ഒന്നാം സ്‌ഥാനത്തെത്തിയിരുന്നെങ്കിൽ എന്നതിനേക്കാൾ അഭിനന്ദനങ്ങൾ അയാൾക്ക് രാജ്യമെമ്പാടും നിന്ന് കിട്ടി. ടെലിവിഷൻ സ്‌ക്രീനിൽ ഈ രംഗങ്ങൾ  കണ്ട അനേകർ പ്രചോദിതരായി.  ഗോൾഡ് മെഡൽ കിട്ടിയിരുന്നുവെങ്കിൽ അയാൾ കേവലം ഒരു വിജയി മാത്രമേ ആകുമായിരുന്നുള്ളു.എന്നാൽ, ഇപ്പോൾ അയാൾ ഒരു ഹീറോ ആയി.

മറ്റൊരു ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ താൻ ആ സമയത്ത് അങ്ങനെ ചെയ്തതിനെക്കുറിച്ച് ഇവാൻ പറഞ്ഞത് കൂടുതൽ ശ്രദ്ധേയമായി. "ആബേലിനെ ഓടി മറികടക്കാനൊരുങ്ങിയപ്പോൾ എന്നെ പിടിച്ച് നിർത്തിയത് സത്യത്തിൽ ഈ ചിന്തയാണ്. 'ഞാനങ്ങനെ ചെയ്‌താൽ എന്റെ അമ്മ എന്നെക്കുറിച്ച് എന്ത് വിചാരിക്കും'! നിശ്ചയമായും അങ്ങനെ നേടിയ ഗോൾഡ് മെഡൽ അമ്മയെ സന്തോഷിപ്പിക്കാൻ ഇടയില്ല".

ലോക മാരത്തോൺ ചാമ്പ്യൻ പട്ടം നേടിയിട്ടുള്ള മാർട്ടിൻ ഫിസ് ആയിരുന്നു ഇവാന്റെ പരിശീലകൻ. മത്സരത്തിന് ശേഷം അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: "ശരിയാണ്, ഇവാന്റെ കോച്ച് എന്ന നിലയ്ക്ക് കരിയറിലെ ഒരു സുവർണ്ണാവസരം അവൻ  പാഴാക്കിയതിൽ എനിക്ക് ഇച്ഛാഭംഗമുണ്ട്. ഒരു പക്ഷേ, അവന്റെ സ്‌ഥാനത്ത്‌ ഞാനായൊരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നില്ല. എന്നാൽ, കേവലം ഒരു മെഡൽ നേടുന്നതിലപ്പുറം മൂല്യമുള്ളതാണ് സത്യസന്ധത എന്ന് അവൻ തെളിയിച്ചത് കണ്ടപ്പോൾ സത്യത്തിൽ എന്റെ ശിഷ്യനെയോർത്ത് അവൻ ഗോൾഡ് മെഡൽ നേടിയാലെന്നതിനേക്കാൾ എനിക്ക് അഭിമാനം തോന്നുന്നു".


പിന്നീടൊരിക്കൽ ഇവാൻ തന്റെ ട്വിറ്ററിൽ കുറിച്ചതിങ്ങനെയാണ്: "പുറകോട്ടു നോക്കുമ്പോൾ എനിക്ക് എന്നെക്കുറിച്ച് അഭിമാനം തോന്നുന്നു. അന്ന് അയാളെ മറികടന്നു പോയിരുന്നെങ്കിൽ നിരന്തരം  മനസാക്ഷി എന്നെ കുറ്റപ്പെടുത്തിയേനെ. എന്നാൽ സത്യത്തിൽ, വിജയിയായാൽ എന്നതിനേക്കാൾ പ്രശസ്തി അങ്ങനെ  ചെയ്തതുകൊണ്ട് എനിക്കുണ്ടായി എന്ന് തോന്നുന്നു. ലോകമെമ്പാടും നിന്ന് പലരും വിളിച്ച് അഭിനന്ദിക്കുകയുണ്ടായി. പലയിടത്തും ഞാൻ ചെയ്തത് വാർത്തയായി.  ജീവിതത്തിൽ സത്യസന്ധരാകാനും മറ്റുള്ളവരെകൂടി പരിഗണിക്കാനും ഇത് പ്രചോദനമായി എന്ന് കുറേയാളുകൾ  എന്നോട് പറഞ്ഞു. സ്പോർട്സിൽ മാത്രമല്ല,  പരീക്ഷകളിലും രാഷ്ട്രീയത്തിലും ബിസിനസ്സിലും ജീവിതത്തിന്റെ പല വേദികളിലും വിജയിക്കാനും ഒന്നാമതെത്താനും ആളുകൾ ഏതു കുതന്ത്രവും പയറ്റുന്ന ഈ കാലത്ത് സത്യസന്ധരാകാൻ കുറച്ചു  പേരെയെങ്കിലും പ്രചോദിപ്പിക്കാനായെന്നറിയുന്നതിൽ സന്തോഷമുണ്ട്".

സുഹൃത്തേ, മനസാക്ഷി കുറ്റപ്പെടുത്താതെ ജീവിക്കാനാകുകയാണ് ഏറ്റവും വലിയ ഭാഗ്യം. ആയിരം സ്വർണ്ണമെഡലുകൾക്ക് തരാനാവാത്ത ജീവിത സംതൃപ്തി തരുമത്. ഒരു പ്രവൃത്തി ചെയ്യണമോ വേണ്ടയോ എന്ന് സംശയിച്ചു നിൽക്കുമ്പോൾ ശരിയായ ഒരു തീരുമാനമെടുക്കാൻ ഇവാൻ പറഞ്ഞത് ഓർക്കുന്നത് ഒരു പക്ഷേ സഹായിക്കും "ഞാൻ ഇങ്ങനെ ചെയ്താൽ എന്റെ അമ്മ എന്നെ കുറിച്ച് എന്ത് കരുതും"? . ഇത്തരമൊരു പരിചിന്തനത്തിനു ശേഷം എടുക്കുന്ന തീരുമാനം നിങ്ങൾക്ക് പിന്നീട് മനഃക്ലേശത്തിന് കാരണമാകാനിടയില്ല. മാതാപിതാക്കന്മാരുമാറിയണം, കുടുംബത്തിൽ നിന്ന്  പകർന്നു നൽകുന്ന മൂല്യങ്ങളാണ്, നിങ്ങളുടെ ചില വാക്കുകളും സന്മാതൃകകളുമാണ് പിന്നീട് ജീവിതത്തിൽ ചില പ്രതിസന്ധി ഘട്ടങ്ങളിലോ നന്മ തിന്മകൾ തമ്മിൽ ആന്തരിക സംഘർഷം  ഉണ്ടാകുമ്പോഴോ ഉചിതമായ തീരുമാനങ്ങളെടുക്കാൻ മക്കൾക്ക് തുണയാകുന്നത്. അവരെ ബുദ്ധി കൊണ്ട് മാത്രം ചിന്തിക്കുന്നവരാക്കി വളർത്തിക്കൊണ്ടു വരാതെ ഹൃദയം കൊണ്ട് കൂടി ചിന്തിക്കാൻ പരിശീലിപ്പിക്കണം. നിങ്ങൾ അവരെക്കുറിച്ച് യാഥാർഥത്തിൽ അഭിമാനം കൊള്ളുന്നത് കേവല  നേട്ടങ്ങളിലുപരി സ്വഭാവമഹിമയിലാണെന്ന് അവരറിഞ്ഞു വളരട്ടെ.

അതേ, വിജയിയാകുകയല്ല ഹീറോ ആകുകയാണ് പ്രധാനം. ജീവിതമൂല്യങ്ങളാണ് ഒരാളെ ഹീറോ ആക്കുന്നത്. വിജയിക്ക് കേവലം മെഡലുകൾ മാത്രം സമ്പാദിക്കാനാകുമ്പോൾ  ഹീറോ കീഴടക്കുന്നത് ഹൃദയങ്ങളെയാണ്. ലോകം ഇന്നോളം നെഞ്ചോടു ചേർത്ത് പിടിച്ചിട്ടുള്ളതൊക്കെ വിജയികളെയല്ല, വിജയിക്കാമായിരുന്നിട്ടും മറ്റുള്ളവർക്ക് വേണ്ടി തോറ്റു കൊടുക്കാൻ ധൈര്യം കാണിച്ചവരെയാണ്. അവർ തോറ്റവരെന്ന്  താൽക്കാലികമായി വിലയിരുത്തപ്പെട്ടേക്കാം. എന്നാൽ, സത്യത്തിൽ അവരാണ് അന്തിമ വിജയികൾ. അവർ  കൊളുത്തുന്ന വെളിച്ചം അനേകർക്ക്  പ്രകാശമാകുന്നു, തലമുറകൾക്ക് പ്രചോദനമാകുന്നു, ജീവിതം അനശ്വരമാകുന്നു.

Saturday, 20 June 2020

ഞങ്ങളുടെ സൂപ്പർ അയൽക്കാർ : Dr Jinu George Assistant Professor, Department of Chemistry.




വളരെക്കാലത്തിനുശേഷമാണ്  ഞാൻ   അപ്പാർട്ട്മെന്റിലെ എന്റെ സുഹൃത്തിനെ സന്ദർശിച്ചത് ആഡംബര   കെട്ടിടത്തിന്റെ ഭംഗി ഞാൻ ശ്രദ്ധിക്കുന്നത് ഇതാദ്യമല്ല, അതിന്റെ മുൻപിലൂടെ   ദിനംപ്രതിയുള്ള  യാത്രകളിൽ ഒരു ഗംഭീര സൗധം പൊങ്ങി വരുന്നത് ഞാൻ  ദിവസവും  ആസ്വദിക്കുമായിരുന്നു. ശാന്തമായ തടാകത്തെ  മുട്ടി  ഉരുമ്മി മാനം മുട്ടുന്ന ഉയരത്തിൽ  എല്ലാ പ്രൗഢിയോടും കൂടെ വമ്പൻ രമ്യ ഹർമം!വർണ്ണാഭമായ ബൗഗാൻവില്ല പൂക്കളെ വളരെ ചാരുതയോടും കൂടി തഴുകി പോകുന്ന കുളിർകാറ്റ്  ... വോൾവോയിലെ തണുപ്പിൽ നിന്നും പിന്നെ എന്റെ പ്രിയപ്പെട്ട പാട്ടുകളിൽ നിന്നും പ്രകൃതിയുടെ മനോഹരമായ ചിത്രത്തിലേക്ക് ഞാൻ കൗതുകത്തോടെ നോക്കുമായിരുന്നു; മടുപ്പൊട്ടുമില്ലാതെ വർഷങ്ങളോളം അതുകൊണ്ട്  തന്നെ ഇങ്ങനെ ഒരു സന്ദർശനം എനിക്ക് നിരസിക്കാനായില്ല താനും!
  !! വർഷങ്ങൾക്കിപ്പുറം ഇന്നും ഫ്ലാറ്റ് പൊളിച്ചുമാറ്റുന്ന വാർത്ത എന്നെ ഞെട്ടിക്കുന്നു ...സങ്കടം നിറഞ്ഞ ദിനങ്ങൾ.. വാർത്തകളും കാഴ്ചകളും മനസ്സിൽ  ഒരു വിങ്ങൽ  അവശേഷിപ്പിച്ചു. അന്ന് എന്റെ പ്രിയപ്പെട്ടവരാരും അവിടെ താമസിക്കുന്നില്ലാതിരുന്നിട്ടും എന്തുകൊണ്ടോ  എന്റെ ഹൃദയം വേദനിച്ചു! കൂറ്റൻ ഫ്ലാറ്റ് നിലംപരിചായി പൊടിപാറുന്നത് മനസ്സിൽ പലവട്ടം  റീവൈൻഡ് ചെയ്തുകൊണ്ടിരുന്നു..പലനാളുകൾ.
  ദിവസങ്ങളിൽ എല്ലാവരും തീർത്തും വ്യത്യസ്തമായ ഒരു അവസ്ഥയിലായിരുന്നു ... നദീതീര അപ്പാർട്ടുമെന്റുകളോ കെട്ടിടങ്ങളോ വാങ്ങുകയോ വിൽക്കുകയോ ചെയുന്നതിനെ പറ്റി ആലോചിക്കുന്നത് പോലുമില്ല  .... ഞങ്ങളുടെ ചെറിയ അപ്പാർട്ട്മെന്റും ഒരു 'കനാലിന്റെ' തീരത്താണ്, മനഃപൂർവം ഞങ്ങൾ പണ്ട് 'നദി' എന്ന് പറഞ്ഞത് എന്നത് 'കനാൽ' എന്ന് പറഞ്ഞു കൊണ്ടിരുന്നു- ഒരു പൊളിക്കൽ ഭീഷണിയിൽ നിന്നും മനസിനെ ആശ്വസിപ്പിക്കാൻ !
എന്റെ വാട്ട്സ് ആപ്പ് സ്റ്റാറ്റസുകൾ അലങ്കരിച്ച മനോഹരമായ സൂര്യാസ്തമയങ്ങളുടെ പോസ്റ്റുകളുടെ എണ്ണം സാവധാനത്തിൽ കുറഞ്ഞു ..വെള്ളത്തിന്റെ അതിർത്തിക്കടുത്ത് കാർ തിരിയ്ക്കുന്നതിനിടയിൽ  ഊബർ  ഡ്രൈവർമാരുടെ  സഹതാപത്തോടെയുള്ള നോട്ടം ഞാൻ കണ്ടില്ല എന്ന് നടിച്ചു....  ഞാൻ വിഷയം മാറ്റാൻ  പച്ചക്കറികളുടെ കുതിച്ചു കയറുന്ന വിലയെ പറ്റിയും ആഗോളതാപനത്തെക്കുറിച്ചും  പ്രസംഗം തുടങ്ങി. എന്നാൽപ്പോലും , ചില സാമ്പത്തിക ശാസ്ത്ര പ്രേമി -ഡ്രൈവർമാർ ഇതിനെല്ലാം കാരണം തീരത്തിനടുത്ത് നിർമ്മിച്ച ഫ്ലാറ്റുകളും മറ്റും ആണെന്ന നിഗമനത്തിൽ എങ്ങനെയും എത്തുംഞാൻ വല്ലാണ്ട് അഭിമാനിച്ചിരുന്ന  ഞങ്ങളുടെ 'നദിയിൽ' നിന്നുള്ള തണുത്ത കാറ്റിനെക്കുറിച്ച് ഞാൻ  വീണ്ടും മൗനി ആയി .

അപ്പോളാണെന്റെ കഥയിലെ ട്വിസ്റ്റ്
ഞങ്ങളുടെ അയല്പക്കത്തു  ഉയർന്നുവരുന്ന വലിയ കെട്ടിടത്തെക്കുറിച്ച് ഞങ്ങൾക്ക് പൂർണ്ണമായി അറിവില്ലായിരുന്നു .. എങ്കിലും കെട്ടിടം പണികൾ രാവും പകലും.. ചൂടത്തും മഴയത്തും  നിർത്താതെ നടന്നു വന്നു .. ... മഴയോ വെയിലോ ഒന്നും അതിനു തടസ്സമായില്ല അതെ!
ഞങ്ങളുടെ നദീതീരത്ത് ഒരു വലിയ മാളിക....മുന്നിലും പിന്നിലും മനോഹരമായ പച്ചപുൽ മേടുകളോടു  കൂടി  .. ചുവന്ന പൂക്കൾ അതിന്റെ വേലികൾക്കിടയിലൂടെ വെള്ളത്തിന്റെ ഓളത്തിനൊപ്പം തലയാട്ടി നിൽക്കുന്നു.. ഞങ്ങളുടെ ആവേശത്തിന് അതിരുകൾ ഉണ്ടായില്ല.. നമ്മുടെ പ്രിയപ്പെട്ട സൂപ്പർ താരങ്ങൾ മമ്മൂക്കയുടെയും  ദുൽക്കറിന്റെയും വീട്!
ലോക്ഡോൺ   ദിവസങ്ങൾ ഞങ്ങൾക്ക് ആവേശകരമായി , ഞങ്ങളുടെ അയല്പക്കത്തെ  ഞങ്ങളുടെ പുതുമുഖങ്ങൾക്ക് നന്ദിഞങ്ങളുടെ സിമ്പിൾട്ടൺ അപ്പാർട്ട്മെന്റിനെ അവർ ഒരു ചെറിയ 'ഡോട്ടായി' മാത്രമേ വീക്ഷിക്കുകയുള്ളു , പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങളുടെ സമീപത്തു രണ്ട് സൂപ്പർസ്റ്റാറുകളുണ്ടു എന്ന ചിന്ത നൽകിയത് അല്പമല്ലാത്ത സന്തോഷം ആയിരുന്നു !!
 പിന്നീടുള്ള പല  ദിവസങ്ങളിലും ഞങ്ങൾക്ക്  ഒരിക്കൽ പോലും വലിയ വീട്ടിലെ  നിവാസികളെ കാണാൻ കഴിഞ്ഞില്ല എങ്കിലും ചെളി നിറഞ്ഞ ഭൂമിയെ സ്പർശിക്കാൻ നക്ഷത്രങ്ങൾ ഒരിക്കലും ഇറങ്ങിവരില്ലെന്ന് വിശ്വസിക്കാൻ പോലും  ഞങ്ങൾ തയ്യാറായിരുന്നു!
 പക്ഷേ, അവർ ഞങ്ങളുടെ അടുത്ത് എവിടെയെങ്കിലും ഉണ്ടെന്ന ചിന്ത ഞങ്ങളെ സന്തോഷിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തു ...
ഞങ്ങളുടെ ബാൽക്കണിയിൽ നിന്ന് ഞങ്ങൾ ആസ്വദിക്കുന്ന അതേ കാറ്റാണ് അവർ ശ്വസിക്കുന്നതെന്ന് എനിക്ക് വിശ്വസിക്കാനായില്ലഞങ്ങളുടെ ടെറസിൽ നിന്ന് ഞങ്ങൾ കാണുന്ന  അതേ വാട്ടർഫ്രണ്ടിനും സൂര്യാസ്തമയത്തിനും അവരും സാക്ഷ്യം വഹിക്കുന്നുഎല്ലാ ദിവസവും രാവിലെ ഞങ്ങൾ ഉണരുന്ന നൂറുകണക്കിന് പക്ഷികളുടെ അതേ കള കൂജനത്തിലേക്കു അവരും ഉണരുന്നു  ...നമ്മുടെ ദിവസത്തെ ഉന്മേഷഭരിതമാക്കുന്ന തത്തപ്പടയും കുളക്കോഴികളും  അവരെയും  സന്തോഷിപ്പിക്കുംമീൻ കൊത്തിക്കിളികളുടെ പ്രഭാതഭക്ഷണത്തിനായുള്ള കാത്തിരിപ്പ് അവർക്ക് ഒരിക്കലും മിസ് ചെയ്യരുതെന്ന്  ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. കരകളിലെ മരങ്ങളുടെ ശാഖകൾ നീലയും തവിട്ടുനിറത്തിലുള്ള തൂവലുകളും പിങ്ക് കലർന്ന കൊക്കും തേച്ചു തേച്ചു അവ പാളി നോക്കും ...
പെട്ടെന്ന് ഞങ്ങളുടെ നദിയും  അതിന്റെ കാറ്റും ഓറഞ്ച് സൂര്യാസ്തമയവും  ഒക്കെ എനിക്ക് വീണ്ടും വളരെ പ്രിയപ്പെട്ടതായി തോന്നി ! എന്തിനു മമ്മുക്കയും വീടും ഞങ്ങളുടെ നിത്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായി  ...  രാത്രികളിൽ വീട്ടിലേക്കൊന്നു പാളി നോക്കി ഞാൻ കുട്ടികളോട് പറയും - ''ഡേയ്  മമ്മൂക്ക പോലും ഉറങ്ങി, നിങ്ങളും ഉറങ്ങിക്കെ ..ഫാസ്റ്റ്!''
നോക്കിയേ, എത്ര എളുപ്പത്തിലാണ് നമ്മുടെ വീക്ഷണ കോണുകൾ മാറി മറിയുന്നത്!!
പലപ്പോഴും ഞാൻ കരുതാറുണ്ട്  താരതമ്യം ചെയ്യാനുള്ള മാനുഷസഹജമായ താത്പര്യം നമ്മെ  ഒരു കാരണവുമില്ലാതെ വിഷാദത്തിലാകുന്നു! പരിതഃസ്ഥിതികൾക്കപ്പുറമായി സ്വസ്ഥമായി ഇരിക്കാൻ നാമിനി എന്നാണ് പഠിക്കുക!
എന്നാൽ മാത്രമേ ദൈവിക താലന്തുകൾക്കു ചാരത്തിലും പ്രകാശിക്കാനാവൂ...
നമുക്ക് നമ്മോടു തന്നെ ഉള്ള സമതുലനാവസ്ഥ ...അതിലും വലുത് മറ്റെന്താണുള്ളത്..അപ്പോൾ സമുദ്രം  മാറിപ്പോയാലും കര വന്നു കടലിൽ വീണാലും പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം കിട്ടിയില്ലെങ്കിലും ബിസിനസ് പെട്ടെന്നു അവിചാരിതമായി തകർന്നാലും പ്രളയത്തിൽ സ്വരുക്കൂട്ടിയത് ഒലിച്ചുപോയാലും നമ്മുടെ ധൈര്യം ചോർന്നു പോകില്ല..വിശ്വാസം നഷ്ടപ്പെട്ടു പോകില്ല..ആത്മബലത്തിൽ നാം മുന്നേറും..തീർച്ച! വൈറസ് കാലവും നാം അതിജീവിക്കും..ബലത്തോടെ!

Dr Jinu George Assistant Professor
Dept of Chemistry Sacred Heart College Thevara
9446185777